
കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ കേസെടുത്തത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിൽ ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു. ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി.