ചങ്ങനാശേരി ∙ ‘കോട്ടയത്തെ ആർടിഒ ആരാ?’ ‘നമ്മടെ പള്ളിക്കത്തോട്ടിലെ സെബാസ്റ്റ്യൻ സാറ്…!’ ഉത്തരം കേട്ടതോടെ ബസ് ഉടമയ്ക്കു മനസ്സിലായി, ഇയാൾ ഫ്രോഡ് തന്നെ! ജോയിന്റ് ആർടിഒ ചമഞ്ഞ് സ്വകാര്യ ബസിൽനിന്നു പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞതു ചങ്ങനാശേരി ബസ് സ്റ്റാൻഡിലാണ്. സംഭവം ഇങ്ങനെ: ചങ്ങനാശേരി ഒന്നാം നമ്പർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ചൈത്രം ബസിൽ ഒരു യുവാവ് കയറി. കോട്ടയം ജോയിന്റ് ആർടിഒ സുനിൽ ആണെന്നു കണ്ടക്ടർ കൃഷ്ണകുമാറിനോടു പറഞ്ഞു. ബസ് ഉടമയെ വിളിക്കാനും ആവശ്യപ്പെട്ടു. പാന്റ്സും ടി–ഷർട്ടുമായിരുന്നു വേഷം. ഒരു കയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു.
ബസ് ഉടമയായ രാഹുൽ ഇരുമ്പുകുഴിയെ ഫോണിൽ വിളിച്ചു കൊടുത്തപ്പോൾ ‘ജോയിന്റ് ആർടിഒ’ ഉടമയെ മുൻപരിചയമുള്ളതു പോലെ സംസാരിച്ചു തുടങ്ങി. അപകടം സംഭവിച്ചെന്നും കയ്യിൽ പൈസ ഇല്ലാത്തതിനാൽ ബസിൽ നിന്ന് 2000 രൂപ വാങ്ങുകയാണെന്നും ഉടമയോടു പറഞ്ഞു. സുനിൽ എന്ന ജോയിന്റ് ആർടിഒയെ അറിയാത്ത രാഹുൽ സംശയം പ്രകടിപ്പിച്ചതോടെ ഇതേ ബസ് റീടെസ്റ്റ് ചെയ്തതു താനാണെന്നായി അവകാശവാദം. എംവിഐയാണല്ലോ സാധാരണ ബസ് ടെസ്റ്റ് ചെയ്യുന്നത്. അതോടെ രാഹുലിനു സംശയമായി. കലക്ടറേറ്റിനു സമീപത്തെ ഓഫിസിലാണെന്നും ‘ജോയിന്റ് ആർടിഒ’ പറഞ്ഞതോടെ സംശയം ഇരട്ടിച്ചു. കോട്ടയം ആർടി ഓഫിസ് കലക്ടറേറ്റിൽത്തന്നെയാണ്. അതോടെ രാഹുൽ ചോദിച്ചു: ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ?
ഒട്ടും സംശയിക്കാതെ മറുപടി വന്നു: ‘സെബാസ്റ്റ്യൻ സാറ്!’
കോട്ടയത്തു മാസങ്ങളായി ആർടിഒ ഇല്ലെന്നും പകരം ചുമതല പത്തനംതിട്ട ആർടിഒയ്ക്കാണെന്നും രാഹുൽ മറുപടി പറഞ്ഞതോടെ ഫോൺ കണ്ടക്ടർക്കു കൊടുത്ത് വ്യാജൻ ബസിൽ നിന്നിറങ്ങി ഓടി. കണ്ടക്ടർ പിന്നാലെ ഓടിയെങ്കിലും പിടികിട്ടിയില്ല. പണം നഷ്ടപ്പെടാത്തതിനാൽ ഉടമ പരാതി നൽകിയിട്ടില്ല.







