കൊച്ചി∙ വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.
ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു.
‘‘അഞ്ചു വർഷം ഞാൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാൾക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്’’– ഉഷ പറഞ്ഞു.






