കൊച്ചി ∙ അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു. നാലു മാസങ്ങൾക്കു മുൻപു വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി (19) ആശുപത്രി വിട്ടു. തലച്ചോറിനു ഗുരുതരമായി ക്ഷതമേറ്റു രണ്ടര മാസമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വർഷം നവംബർ രണ്ടിനാണു ലഹരിക്ക് അടിമയായ സഹയാത്രികൻ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നു തള്ളിയിട്ടത്. തലയ്ക്കു ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം ഡിസംബർ 25ന് അമൃത ആശുപത്രിയിലേക്കു മാറ്റിയത്.
തലച്ചോറിന്റെ ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാൻ ബുദ്ധിമുട്ടിയിരുന്ന നിലയിലായിരുന്നു; ഇടതു തോളിനു പരുക്കുമുണ്ടായിരുന്നു. അമൃതയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. രവിശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ശ്വസിക്കാനായി ട്രക്കിയോസ്റ്റമിയിലൂടെ കഴുത്തിൽ ട്യൂബ് ഘടിപ്പിച്ചു. ഭക്ഷണം നൽകിയതും ട്യൂബിലൂടെയാണ്. ഓക്സിജൻ തെറപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓർമശക്തിയും ചിന്താശേഷിയും വീണ്ടെടുക്കാനുള്ള ചികിത്സകൾ, ചലനശേഷി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവ നൽകി.
തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. ‘അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതമെന്തെങ്കിലും സംഭവിക്കണമെന്നാണു ഡോക്ടർമാർ പറഞ്ഞിരുന്നത്. കൂടെ നിന്ന അവരോടെല്ലാം ഒത്തിരി കടപ്പാടുണ്ട്’– ശ്രീക്കുട്ടിക്കൊപ്പം തണലായി നിന്ന അമ്മ പ്രിയ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണു ശ്രീക്കുട്ടിയെ അമൃതയിലേക്കു മാറ്റിയത്. ചികിത്സാ ചെലവുകൾ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തിരുന്നു.






