വെള്ളനാട് ∙ നാട്ടുകാരിലൊരാളുടെ വീട്ടിൽ കയറിയ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെ വെള്ളനാട് വാളിയറയിലെ ആശ്രമത്തിനടുത്തുള്ള അരുൺകുമാറിന്റെ വീട്ടിനകത്താണു മുള്ളൻപന്നിയെ കണ്ടെത്തിയത്. വിവരം വാർഡ് അംഗം ഷൈലജയെ അറിയിച്ചു. അവർ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ അറിയിച്ചു. തൊട്ടുപിന്നാലെ വീട്ടുടമയും നാട്ടുകാരും വനംവകുപ്പിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുള്ളൻപന്നിയുടെ ജഡം വെള്ളനാട് മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
അതേസമയം, വാഹനം കയറിയാണ് മുള്ളൻപന്നി ചത്തതെന്നും ചത്തെന്ന് ഉറപ്പുവരുത്താനാണ് അടിച്ചതെന്നുമാണ് സംഭവത്തിനു പിന്നാലെ ശശി മാധ്യമങ്ങളോടു പറഞ്ഞത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന മുള്ളൻപന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്.ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
6 തവണ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് പദവിലെത്തിയിട്ടുള്ളയാളാണ് ശശി; 5 തവണ കോൺഗ്രസ് പ്രതിനിധിയായും ഇത്തവണ സിപിഎമ്മിനെ പ്രതിനിധീകരിച്ചും. 2021ൽ വെള്ളനാട്ടെ ആരോഗ്യ സബ്സെന്റർ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന്റെ പേരിൽ ശിലാഫലകം അടിച്ചുതകർത്തതിനെ തുടർന്ന് ശശി അറസ്റ്റിലായിരുന്നു. 2024ൽ കടയിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കേസിലും അറസ്റ്റിലായി. ഇത്തവണ പ്രസിഡന്റായി ചുമതലയേറ്റ ദിവസം തന്നെ പഞ്ചായത്ത് വാഹനം ലഭിക്കാത്തതിന്റെ പേരിൽ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത് പഞ്ചായത്ത് സെക്രട്ടറിയുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഒരാഴ്ച മുൻപ് സെക്രട്ടറിയെ ജാതി അധിക്ഷേപം നടത്തിയതായും പരാതിയുയർന്നിരുന്നു.







