ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെട്ട ശേഷം ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം കുറിപ്പ് പങ്കുവച്ചത്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.
ടിനിയുടെ കുറിപ്പിന്റെ പൂർണരൂപം; ‘മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും.
മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’.
വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയായി ‘അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്’ എന്ന് ടിനി ടോം കമന്റ് നൽകിയിട്ടുണ്ട്. നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിൽ ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.
ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചിൽ. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.







