ഭുവനേശ്വർ ∙ ഒരേ ദിവസം കാമുകന്റെയും പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് എത്തിയ അപരിചിതന്റെയും പീഡനത്തിന് ഇരയായ 23 വയസ്സുകാരിയെ തുടർന്ന് നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലാണ് ദാരുണമായ സംഭവം. തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
‘‘വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ 22ന് കാമുകൻ ക്ഷേത്രത്തിലേക്ക് വിളിച്ചതിനെ തുടർന്ന്, യുവതി വീട്ടിൽ നിന്നിറങ്ങി. എന്നാൽ, അയാൾ യുവതിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം റഹാമ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ, ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ മറ്റൊരാൾ കാണുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. അയാൾ യുവതിയെ പാരദ്വീപ് ടൗണിൽ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. തുടർന്ന് പ്രതി യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്’’ – ജഗത്സിംഗ്പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.
യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 22-ന് സഹോദരി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വൈകിട്ട് യുവതിയുടെ സഹോദരൻ പൊലീസ് സ്റ്റേഷനിൽ ആളെ പരാതി നൽകിയിരുന്നു. കൊവപാതക വിവരം പുറത്തുവന്നതോടെ സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്ന് ആരോപിച്ചും പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.








