വാഷിങ്ടൻ ∙ ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമനയി ശനിയാഴ്ച പുലർച്ചെ ഓഫിസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഖമനയി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണം വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.
ഷിയാ പാരമ്പര്യത്തിൽ ‘ഹൈദർ’ അഥവാ ‘സിംഹം’ എന്നറിയപ്പെടുന്ന ഇമാം അലിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാർഥനയ്ക്കൊപ്പം, തീജ്വാലകൾക്കും ഉൽക്കകൾക്കും ഇടയിൽ ഇമാം അലി തന്റെ ‘ദുൽഫിക്കർ വാൾ’ വീശുന്ന നാടകീയമായ ഒരു ചിത്രമാണ് ആയത്തുല്ല അലി ഖമനയിയുടെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ റമദാൻ മാസത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു മതപരമായ സന്ദേശമായി ഇതിനെ കാണാമെങ്കിലും, നിലവിലെ യുദ്ധ സാഹചര്യത്തിൽ ഇതിന്റെ പ്രതീകാത്മകതയ്ക്ക് വലിയ ആഴമുണ്ട്. ടെഹ്‌റാനു സമീപം നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടതിനിടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.








