തിരുവനന്തപുരം∙ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനിൽ ശശി എന്ന ആന്റണി (80)യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ വിനോദ് (40) ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
ലോട്ടറി ടിക്കറ്റുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ ശശി തയാറായില്ല. ഇതിനെത്തുടർന്നുണ്ടായ ദേഷ്യത്തിൽ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേൽപ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.
സംഭവം കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളും മെഡിക്കൽ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ചികിത്സയ്ക്കിടെ ഉണ്ടായ പരുക്കുകളല്ല, പ്രതി ഏൽപ്പിച്ച മർദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷൻ തെളിയിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.





