ഭുവനേശ്വർ ∙ നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിതിയ വഴിത്തിരിവ്. കാമുകനൊപ്പം ചേർന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതാണെന്ന് പൊലീസ്. ഒഡീഷയിലെ സുബർണാപൂർ ജില്ലയിലാണ് സംഭവം.
വിവാഹ ചടങ്ങുകൾക്കു ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ, കാന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ശേഷം, നവവധുവിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്ത വാഹനം മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോയി. വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം സ്ഥിരീകരിച്ച തർഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി യുവതിയാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയും കാമുകനും സ്വന്തം ഇഷ്ടപ്രകാരമാണ് നാടുവിട്ടതെന്നും തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും സുബർണാപൂർ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.






