വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, വിദേശ രാജ്യങ്ങൾക്കു കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘വർഷങ്ങളായി യുഎസിനെ കൊള്ളയടിക്കുന്ന രാജ്യങ്ങൾ കോടതി വിധിയെ കൂട്ടുപിടിച്ച് കളിക്കാൻ ശ്രമിച്ചാൽ, അവർക്ക് മുൻപ് ഉള്ളതിനെക്കാൾ ഉയർന്ന തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ജാഗ്രത പാലിക്കുക’’ – എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടി 6-3 ഭൂരിപക്ഷത്തിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കകം, തന്റെ വ്യാപാര പദ്ധതികൾ സംരക്ഷിക്കുന്നതിനായി വിദേശ ഉൽപന്നങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമായി ഉയർത്തുകയും ചെയ്തു.








