പെൻസിൽവേനിയ∙ ‘ഞാൻ ഡാഡിയെ കൊന്നു. ഞാൻ എന്നെത്തന്നെ വെറുക്കുന്നു’– പിതാവിനെ കൊന്ന കേസിലെ പ്രതിയായ 11 വയസ്സുകാരൻ പറഞ്ഞ വാക്കുകളാണിവ. മകന്റെ പിറന്നാളിന് ആശംസകൾ നേർന്ന ശേഷം 42 വയസ്സുകാരനായ ഡഗ്ലസ് ഡയറ്റ്സ് ഉറങ്ങാൻ പോയി. എന്നാൽ ഗെയിമിങ് കൺസോൾ എടുത്തു കൊണ്ടുപോയതിന്റെ ദേഷ്യത്തിലായിരുന്ന ദത്ത്പുത്രനായ 11 വയസ്സുകാരൻ അന്ന് മാതാപിതാക്കൾ ഉറങ്ങുന്ന മുറിയിലേക്ക് ചെന്നു.
ഹാരിസ്ബർഗിനടുത്തുള്ള ഡങ്കാനൻ ബറോയിലെ വീട്ടിൽ ഉറക്കത്തിലായിരുന്ന മാതാപിതാക്കൾക്കു മുന്നിലെത്തിയ കുട്ടി പിതാവിനെ ലക്ഷ്യമാക്കി നിറയൊഴിച്ചു. ഡഗ്ലസ് ഡയറ്റ്സ് തലയ്ക്ക് വെടിയേറ്റ് തൽക്ഷണം മരിച്ചു. വലിയ ശബ്ദം കേട്ടാണ് ഡഗ്ലസ് ഡയറ്റ്സിന്റെ ഭാര്യ ജിലിയൻ ഉണർന്നത്. മുറിയിൽ വെടിമരുന്നിന്റേതിന് സമാനമായ മണം അനുഭവപ്പെട്ടിരുന്നതായി ജിലിയൻ ഓർക്കുന്നു. ഭർത്താവിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബെഡിൽ നനവ് പടരുന്നത് മനസ്സിലാക്കി ലൈറ്റ് ഇട്ടപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ഭർത്താവിനെയാണ് താൻ കണ്ടതെന്ന് ജിലിയൻ പറയുന്നു.
അതേസമയം, പിതാവിനെ കൊന്ന കേസിലെ പ്രതിയായ 11 വയസ്സുകാരനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കി. ഗെയിമിങ് കൺസോൾ എടുത്തു കൊണ്ടുപോയതിന്റെ ദേഷ്യത്തിലാണ് കുട്ടി പിതാവിനെ കൊന്നതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ജനുവരി 13ന് അർധരാത്രിയിലാണ് സംഭവം. കുട്ടിയെ പെൻസിൽവേനിയ കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതി പ്രതികരിക്കാൻ വിസമ്മതിച്ചു. കോടതിയിൽ ഹാജരാകുന്നതിനിടെ പ്രതി സ്വയം തട്ടിവീണു.
അന്ന് നല്ല ദിവസമായിരുന്നു. പക്ഷേ ഗെയിമിങ് കൺസോൾ എടുത്തു കൊണ്ടുപോയതിന്റെ അസ്വസ്ഥതയാണ് കൃത്യം നടത്താൻ കാരണമെന്ന് വയസ്സുകാരൻ പൊലീസിന് മൊഴി നൽകി. പിതാവിന്റെ ലോക്കറിൽ നിന്നാണ് പ്രതി തോക്ക് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷ യുഎസ് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും, പെൻസിൽവേനിയ നിയമം ഇപ്പോഴും അത്തരം ശിക്ഷ അനുവദിക്കുന്നുവെന്ന് ജുവനൈൽ ലോ സെന്റർ പറയുന്നു. 2018 ൽ ഡഗ്ലസും ജിലിയനും ചേർന്നാണ് കുട്ടിയെ ദത്തെടുത്തതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.








