
ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ വച്ച് ബോധം കെടുത്തി കവർച്ചയ്ക്കിരയാക്കപ്പെട്ടുവെന്ന ആരോപണവുമായി യൂട്യൂബർ കനിക ദേവ്റാണി. ബംഗാളിലെ ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ബ്രഹ്മപുത്ര മെയിലിൽ കനിക കയറിയത്. കവർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ അവർ വിഡിയോയിലുടെ വെളിപ്പെടുത്തിയിരുന്നു. വിഡിയോ പുറത്തുവന്നതിനുപിന്നാലെ ട്രെയിനിലെ സുരക്ഷയെക്കുറിച്ച് അവരുടെ പോസ്റ്റിനുതാഴെ ചർച്ചകൾ ഉയർന്നു. പലരും ഐആർസിടിസിയെയും ബംഗാൾ പൊലീസിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.
സെക്കൻഡ് എസി കംപാർട്മെന്റിൽ ടിക്കറ്റില്ലാതെ അജ്ഞാതനായ ഒരാൾ കയറിയെന്നും പിന്നാലെ കുറച്ചുനേരത്തേക്കു ബോധം കെട്ടുപോയെന്നും അവർ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. ‘‘കംപാർട്മെന്റിൽ കയറിയ ഇയാൾ ചില യാത്രക്കാരോടു സംസാരിച്ചുകൊണ്ടാണ് കടന്നുപോയത്. പിന്നീടു കുറച്ചുനേരം ബ്ലാക്ക്‌ഔട്ട് ആയി. ബോധം തിരിച്ചുവന്നപ്പോൾ തലയിണയ്ക്കു താഴെ വച്ചിരുന്ന ഐഫോൺ കവർച്ച ചെയ്യപ്പെട്ടുവന്നു മനസ്സിലായി. സഹയാത്രികയ്ക്കും സമാന അനുഭവമുണ്ടായി. അവരുടെയും ഫോൺ നഷ്ടപ്പെട്ടു.
പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞൊരാൾ ഈ ഫോണിൽനിന്ന് എന്റെ അമ്മയെ വിളിച്ച് പാസ്‌വേർഡ് ചോദിച്ചു’’ – അവർ വിഡിയോയിൽ പറയുന്നു. പൊലീസ് സഹായിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.