കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭർത്താവിനെ മർദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ദാമ്പത്യ ജീവിതത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ഗാർഹിക പീഡനത്തിന് സ്ത്രീകൾ മാത്രമല്ല, പുരുഷന്‍മാരും ഇരകളാകാറുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം ഒട്ടേറെ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും പുറത്തറിയുന്നത് തീരെക്കുറവാണെന്നുമാണ് വിഡിയോ കണ്ടവർ പ്രതികരിക്കുന്നത്.
മധ്യപ്രദേശിലെ സത്ന സ്വദേശിയായ വ്യക്തി ഭാര്യ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോ വീണ്ടും പ്രചരിപ്പിച്ചുകൊണ്ടാണ് പുരുഷന്മാർക്കും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ചർച്ച സജീവമാകുന്നത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം.
പുരുഷനെ കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് അയാളെ മർദ്ദിക്കുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. ഈ സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ എടുത്തു കൊണ്ട് മറ്റൊരു പുരുഷൻകൂടി മുറിയിലേക്ക് കടന്നു വരുമ്പോഴും അതിക്രമങ്ങൾ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം
ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സമാനമായ സംഭവത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത അതുൽ സുഭാഷ് , മാനവ് ശർമ്മ എന്നിവരുടെ പേരും ചർച്ചയിൽ വന്നു. ഭാര്യമാരുടെ പീഡനം ആരോപിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. നിയമത്തിലെ പഴുതുകൾ, സ്ത്രീകൾക്കനൂകൂലമായ നിയമവ്യവസ്ഥിതികൾ എന്നിവയാണ് ഇത്തരത്തിൽ അക്രമം ചെയ്യുന്ന സ്ത്രീകളുടെ പിടിവള്ളിയെന്നും വിശദാംശങ്ങൾ നൽകിയാൽ ഭാര്യക്കെതിരെ കേസ് ഫയൽ ചെയ്യാൻ സഹായിക്കാമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ പറയുന്നു.
പുരുഷന്മാർക്കും ശാക്തീകരണം ആവശ്യമാണെന്നും പുരുഷന്മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്ത്രീകളെ പാഠം പഠിപ്പിക്കണമെന്നും പ്രതികരിക്കുന്നവരുണ്ട്. ദാമ്പത്യത്തിൽ ഇത്തരം വെല്ലുവിളികൾ നേരിടുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്ന പുരുഷന്മാർ എല്ലാ പ്രതിബന്ധങ്ങളെയും നേരിടണമെന്നും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നുമാണ് വിഡിയോ കണ്ട മറ്റൊരാളുടെ അഭ്യർഥന. ഗാർഹിക പീഡനത്തിൽ നിന്ന് പുരുഷന്മാരെ സംരക്ഷിക്കാൻ നിയമങ്ങളൊന്നുമില്ല . ഇത്തരം അക്രമം കാണിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാൻ ഒരു നിയമവും നിലവിലില്ല. പുരുഷന്മാർ സ്ത്രീകളോട് അങ്ങനെ ചെയ്താൽ, അവർക്ക് കുറഞ്ഞത് 10 വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കും എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെത്.
ആ സ്ത്രീക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്നാണ് മറ്റൊരാളുടെ നിഗമനം. ‘‘ആ സ്ത്രീയുടെ അമ്മയ്ക്ക് അവളുടെ മാനസിക ബുദ്ധിമുട്ടിനെക്കുറിച്ച് അറിവു കാണും. ആ സ്ഥിതിയ്ക്ക്, എന്തിനാണ് കുഞ്ഞിനെ ഇതിന് സാക്ഷിയാക്കിയത്? ആ കുഞ്ഞിന് ഇത് ഒരു ആഘാതകരമായ അനുഭവമാണ്.’’– എന്നാണ് മറ്റൊരാൾ കുറിച്ചത്.
കഴിഞ്ഞ മാർച്ചിൽ സത്‌നയിൽ അങ്കിത് അശ്വാനി എന്ന വ്യക്തി തന്റെ ഭാര്യ തന്നെ പതിവായി മർദ്ദിക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു കൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. ആക്രമണത്തിനിടെ സഹായത്തിനായി അപേക്ഷിക്കുന്ന അയാളെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. ആ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംരക്ഷണത്തിനായി പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് തെളിവുകൾ ശേഖരിക്കുന്നതിനായി അശ്വാനി വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.






