ന്യൂഡൽഹി ∙ ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിൽ ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കൊലപ്പെടുത്തി മണിപ്പുർ സ്വദേശിയായ യുവതി. ഗുരുതരമായി പരുക്കേറ്റ ഡക്ക് ഹീ യു എന്ന ഇരയെ പങ്കാളിയായ ലുഞ്ചീന പമായി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡക്ക് ഹീ യു മരിച്ചിരുന്നു. ലുഞ്ചീന പമായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. മദ്യപിക്കുന്നതിനിടെ ഡക്ക് ഹീ ഇടയ്ക്കിടെ തന്നെ ഉപദ്രവിച്ചിരുന്നതായും നിരാശയുടെ പുറത്താണ് ആക്രമിച്ചതെന്നും ലുഞ്ചീന പമായി പൊലീസിനു മൊഴി നൽകി. ഡക്ക് ഹീ ഒരു മൊബൈൽ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. തർക്കം അതിരുകടന്നപ്പോൾ ലുഞ്ചീന കത്തി ഉപയോഗിച്ച് പങ്കാളിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.
ഡക്ക് പീ യുവിനെ കൊല്ലുന്നത് തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നാണ് ലുഞ്ചീന പറയുന്നത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.







