ബെളഗാവി∙ കർണാടകയിലെ ബെളഗാവിയിൽ പതിമൂന്നുകാരിക്ക് പീഡനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പൊലീസ് പറഞ്ഞു.
ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പൊലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്‌പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു. എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






