ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ പ്രമുഖ ജർമൻ ബാങ്ക്; ബിസിനസ് സ്വന്തമാക്കാൻ മത്സര രംഗത്ത് ഫെഡറൽ ബാങ്കും

Spread the love

പ്രമുഖ ജർമൻ ബാങ്കായ ഡോയിച് ഇന്ത്യയിലെ റീട്ടെയ്ൽ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നു. ബാങ്കിന്റെ രാജ്യാന്തര ബിസിനസ് പ്രവർത്തനങ്ങളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണിത്. ബാങ്കിനെ കൂടുതൽ ലാഭത്തിലേക്ക് ഉയർത്താനുള്ള സിഇഒ ക്രിസ്റ്റ്യൻ സിവിങ്ങിന്റെ പദ്ധതിയുടെ ഭാഗവുമാണ് ഇന്ത്യയിൽ നിന്നുള്ള പടിയിറക്കം.

 

ഇന്ത്യയിലെ ബാങ്കുകളുമായി വിപണിയിൽ പിടിച്ചുനിൽക്കാനാവാതെ നേരത്തേയും വിദേശ ബാങ്കുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 2022ലാണ് സിറ്റി ബാങ്ക് 100 ബില്യനിലേറെ മതിക്കുന്ന ഡീലുമായി ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ്, റീട്ടെയ്ൽ ബിസിനസുകൾ ആക്സിസ് ബാങ്കിന് വിറ്റഴിച്ചശേഷം പടിയിറങ്ങിയത്. സമാനപാതയിലേക്കാണ് ഇപ്പോൾ ഡോയിച് ബാങ്കിന്റെയും നീക്കം. കഴിഞ്ഞ 8 വർഷത്തിനിടെ ഡോയിച് ബാങ്ക് ഇതു രണ്ടാംതവണയാണ് ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ശ്രമിക്കുന്നതും.

 

അതേസമയം, ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസുകൾ സ്വന്തമാക്കാനുള്ള മത്സരവും മുറുകുകയാണെന്നാണ് റിപ്പോർട്ടുകൾ. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന് പുറമേ കൊട്ടക് മഹീന്ദ്ര ബാങ്കുമാണ് രംഗത്ത്. 3 ബാങ്കുകളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ഇന്ത്യയിൽ 25,000 കോടി രൂപയുടെ ബിസിനസ് ഡോയിച് ബാങ്കിനുണ്ട്. ഡോയിച് ബാങ്ക് 2021ൽ ക്രെഡിറ്റ് കാർഡ് ബിസിനസുകൾ ഇൻഡസ്ഇൻഡ് ബാങ്കിന് വിറ്റഴിച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഈ വർഷാദ്യം മറ്റൊരു വിദേശ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ 3,300 കോടിയോളം രൂപ മതിക്കുന്ന പഴ്സനൽ വായ്പാ ആസ്തികളും ഏറ്റെടുത്തിരുന്നു.

 

ഡോയിച് ബാങ്കിന് യൂറോപ്പിന് പുറത്ത് നിലവിൽ റീട്ടെയ്ൽ ബിസിനസുള്ള ഏക രാജ്യമാണ് ഇന്ത്യ. 17 ശാഖകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ ഭൂരിഭാഗവും മിക്കവാറും പൂട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ത്യയിൽ ലാഭകരമായ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഡോയിച് ബാങ്കിന്റെ പടിയിറക്കനീക്കമെന്നും ശ്രദ്ധേയമാണ്. 2024-25ൽ മുൻവർഷത്തെ 1,977 കോടി രൂപയിൽ നിന്ന് 3,070 കോടി രൂപയായി ലാഭം ഉയർന്നിരുന്നു. മൊത്ത വരുമാനം 11,234 കോടി രൂപയിൽ നിന്ന് 12,415 കോടി രൂപയിലേക്കും മെച്ചപ്പെട്ടു.

 

ഇന്ത്യയിലെ ബിസിനസ് വളർത്താൻ ഡോയിച് ബാങ്ക് വൻതോതിൽ മൂലധനനിക്ഷേപവും ഉയർത്തിയിരുന്നു. 2018-21 കാലയളവിൽ മാത്രം 3,946 കോടി രൂപ നിക്ഷേപിച്ചു. 2024ലെ നിക്ഷേപമാകട്ടെ 5,113 കോടി രൂപയും. ഈ വർഷം 32 ബില്യൻ യൂറോയാണ് ഡോയിച് ബാങ്ക് ആഗോളതല ബിസിനസിൽ നിന്ന് ലക്ഷ്യമിടുന്ന വരുമാനം. 2028ഓടെ ഇത് 37 ബില്യൻ യൂറോയിലേക്ക് ഉയർ‌ത്തുകയാണ് പ്രവർത്തന പുനഃസംഘടനയുടെ ലക്ഷ്യം.

 

നിലവിൽ ഫെഡറൽ ബാങ്കും കൊട്ടക് ബാങ്കും ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ പോർട്ട്ഫോളിയോകൾ വിലയിരുത്തുകയാണ്. ഇതിനനുസരിച്ചായിരിക്കും ഏറ്റെടുക്കൽ മൂല്യം സംബന്ധിച്ച് ധാരണയിലെത്തുക. ഡോയിച് ബാങ്കിന്റെ ആസ്തി സ്വന്തമാക്കാനായാൽ ഫെഡറൽ ബാങ്കിനും കൊട്ടക് ബാങ്കിനും അത് രാജ്യത്തെ റീട്ടെയ്ൽ ബാങ്കിങ് രംഗത്ത് വലിയ കരുത്താവും.

 

ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എൻഎസ്ഇയിൽ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിയുള്ളത് 0.82% താഴ്ന്ന് 243.92 രൂപയിൽ. നിലവിൽ 59,905 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരിവില ഇന്നലെ സർവകാല ഉയരമായ 248.50 രൂപയിൽ എത്തിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളും നേരിയ നഷ്ടത്തിലാണുള്ളത്. 0.06% താഴ്ന്ന് 2,104.50 രൂപയിൽ. ഈ വർഷം ഏപ്രിൽ 22ലെ 2,301.90 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയരം.

  • Related Posts

    പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

    Spread the love

    Spread the love  പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക്…

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *