
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പിടിയിലായ സവാദിനെതിരെ രംഗത്തെത്തി മുൻപ് പീഡന പരാതി ഉന്നയിച്ച വനിതാ വ്ലോഗർ. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര കൂടി ഉണ്ടാകില്ലായിരുന്നെന്നും അന്ന് അനുവഭവിച്ച മാനസിക ബുദ്ധിമുട്ട് വലിയതായിരുന്നുവെന്നും വനിതാ വ്ലോഗർ പറഞ്ഞു. 2023ൽ നെടുമ്പാശേരിയിൽ കെഎസ്ആർടിസി ബസിൽ വച്ചാണ് വ്ലോഗർക്കെതിരെ സവാദ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ സവാദ് അറസ്റ്റിലായിരുന്നു.
ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടന ജയിലിന്റെ കവാടത്തിൽ വച്ച് പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു. ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് സവാദ് രണ്ടാമതും അറസ്റ്റിലായത്.
‘‘വേറൊരു ഇര കൂടിയായില്ലേ? അവൻ ഇര, ഞാൻ പീഡിപ്പിച്ച ആൾ. അങ്ങനെയാണ് അന്ന് ചിത്രീകരിച്ചത്. ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്നിങ്ങനെ നടക്കില്ലായിരുന്നു. നിയമം കൂടുതൽ ശക്തമായിരുന്നെങ്കിൽ സവാദിന് ഇങ്ങനെ ഇറങ്ങി നടക്കാൻ സാധിക്കില്ലായിരുന്നു. വേറെ ഇരകൾ ഉണ്ടാകില്ലായിരുന്നു. നിരവധി ഇരകൾ ഇനിയും ഉണ്ട്. കുറേയെറെ പേർ എനിക്ക് മെസേജുകൾ അയച്ചിരുന്നു. ഞാൻ പീഡനത്തിന് ഇരയായ വ്യക്തിയാണ്. ഞാൻ മുഖം മറച്ചു വയ്ക്കേണ്ട കാര്യമില്ല. സവാദ് ഇനി ഇറങ്ങരുത്.’’ – വനിതാ വ്ലോഗർ പറഞ്ഞു.
‘‘അന്ന് കുറെ കാര്യങ്ങൾ സംഭവിച്ചു. ഞാൻ മാനസിക സമ്മർദത്തിലായി. ഞാൻ സൈബർ റേപ്പിന് ഇരയാകുകയായിരുന്നു. സവാദ് ഈസ് നത്തിങ് ടുമീ. സവാദ് അന്ന് 6 മിനിറ്റാണ് ബസിൽ ഉണ്ടായിരുന്നത്. ലൈംഗികാതിക്രമം ഇന്ന് നാട്ടിൽ സംഭവിക്കുന്നുണ്ട്. അന്ന് ഇൻസ്റ്റഗ്രാം തുറക്കാൻ തന്നെ പേടിയായിരുന്നു. ‘സിബ്’ എന്നുവരെ എന്റെ പേര് ആയി മാറി. അതുകഴിഞ്ഞിട്ടുള്ള കാര്യമാണ് മാനസികമായി ബുദ്ധിമുട്ടിച്ചത്. നീതി വൈകിയിരിക്കുന്നു. അന്ന് നീതി ലഭിച്ചിരുന്നങ്കിൽ ഇന്ന് മറ്റൊരു ഇര ഉണ്ടാകില്ലായിരുന്നു. ഇന്ന് ഒരു പെൺകുട്ടി താൻ പീഡനത്തിന് ഇരയായല്ലോ എന്ന് ആലോചിച്ച് ഇരിക്കില്ലായിരുന്നു.’’ – വനിതാ വ്ലോഗർ പറഞ്ഞു.