പാലക്കാട്: അമ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബഷീർ മാഷും ഹസീന ടീച്ചറും വീണ്ടും വിവാഹിതരായി. മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിനു സാക്ഷിയായത് സുഹൃത്തുക്കളും.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട. അധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് അഞ്ചര പതിറ്റണ്ട് പിന്നിട്ടിരുന്നു. ഈ വിവാഹത്തിന് പള്ളിയിലോ സർക്കാർ ഓഫീസുകളിലോ രേഖകൾ ഉണ്ടായിരുന്നില്ല.
മുസ്ലീം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് ലഭിക്കില്ല. ഇതോടെയാണ് സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. തങ്ങളുടെ മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീർ പറഞ്ഞു.
വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എന്നും ഹസീന ചേർന്നു നിന്നിരുന്നു. വീട്ടിൽ വിവാഹ സദ്യയും ഒരുക്കിയിരുന്നു.






