തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മകൻ ഉൾപ്പെട്ട മൂന്നംഗസംഘം പൂങ്കുന്നത്തു പിടിയിലായി. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി (38), ഇവരുടെ പതിനാറുകാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചതനുസരിച്ചു തൂത്തുക്കുടി പൊലീസ് സംഘം വൈകിട്ടോടെ തൃശൂരിലെത്തി പ്രതികളെ കൊണ്ടുപോയി. സെൽവിയുടെ മകനും കൂട്ടുകാരനും ചേർന്നാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. 5 ദിവസം മുൻപു തൂത്തുക്കുടി തലമുത്തുനഗറിലായിരുന്നു നടുക്കമുണ്ടാക്കിയ സംഭവം. ശക്തി മഹേശ്വരിയെ (37) വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
സംഭവത്തെക്കുറിച്ചു തൂത്തുക്കുടി പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ: സെൽവിയുടെ ഭർത്താവായ കോൺസ്റ്റബിളിനു ശക്തി മഹേശ്വരിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇതേച്ചൊല്ലി സെൽവിയും മകനും ശക്തി മഹേശ്വരിയെ താക്കീതു ചെയ്തിരുന്നു. താക്കീത് അവഗണിച്ചതിന്റെ പേരിൽ സെൽവിയുടെ മകൻ സഹപാഠിയെയും കൂട്ടി ശക്തി മഹേശ്വരിയുടെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ സെൽവിയെയും കൂട്ടി തിരുവനന്തപുരത്തേക്കാണു കടന്നുകളഞ്ഞത്.
പിന്തുടർന്നെത്തിയ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായി കണ്ടെത്തി. ഈ വിവരത്തിനു പിന്നാലെ എസിപി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. സെൽവിയും മറ്റു രണ്ടു പേരും തൃശൂരിൽ ലോഡ്ജിൽ ഒരു ദിവസം തങ്ങിയ ശേഷം പൂങ്കുന്നത്തേക്ക് ഓട്ടോറിക്ഷയിൽ പോയതായി കണ്ടെത്തി. പിന്തുടർന്നെത്തിയപ്പോഴാണു വാടകവീട്ടിൽ ഒളിവിൽ കഴിയുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. എസ്എച്ച്ഒ എം.ജെ.ജിജോ, സിപിഒമാരായ ദീപക്, സൂരജ്, അജ്മൽ, ഹരീഷ് എന്നിവരടങ്ങിയ സംഘം ഇവരെ പിടികൂടി.






