കൊച്ചി ∙ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേൽക്കേണ്ടി വന്ന വിഷയം ഹൈക്കോടതിയിൽ. പൊലീസ് മർദനങ്ങള്‍ തടയാൻ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് സുജിത്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ തനിക്കേൽക്കേണ്ടി വന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് സുജിത്ത് ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും മനുഷ്യാവകാശ കോടതികളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ചുമുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഉത്തരവ്.
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിർദേശിച്ചു.സുജിത്തിനു പുറമെ, ജി.സാമുവൽ, പി.ജെ.ചാക്കോ, സക്കറിയ ജോർജ് എന്നിവരാണ് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യാതൊരു കാരണവുമില്ലാതെ അതിക്രൂരമായ മർദനമാണ് ഹർജിക്കാരൻ നേരിട്ടതെന്ന് ഹർജിയിൽ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പോലും ഹർജിക്കാരൻ ഏറെക്കാലമെടുത്ത് ശേഖരിച്ചതാണ്. പൊലീസ് മർദനമേൽക്കുന്ന സാഹചര്യത്തിൽ പരാതിപ്പെടാനുള്ള മനുഷ്യാവകാശ കോടതികൾ സംസ്ഥാനത്ത് ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
മനുഷ്യാവകാശ നിയമത്തിലെ വകുപ്പ് 30 അനുസസരിച്ച് എല്ലാ ജില്ലകളിലും മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ സെഷൻസ് കോടതികൾ വേണമെന്ന് ഹർജിയിൽ പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. ഇതുമൂലം മനുഷ്യാവകാശ ലംഘനം നേരിടുന്നവർക്ക് പരാതിപ്പെടാനാകുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ പറയുന്നു. കസ്റ്റഡി മർദനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പൊലീസ് നിരന്തരം ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ഹർജിക്കാർ വാദിച്ചത്. തുടർന്ന് കോടതി സർക്കാരിനോട് റിപ്പോർട്ട് തേടുകയായിരുന്നു.






