വലിയ രീതിയിൽ പുരോഗമിച്ച സമൂഹമാണ് നമ്മുടേതെങ്കിലും ഇന്നും പലരുടെയുള്ളിലും പ്രകടമായുള്ളതാണ് ഹോമോഫോബിയ അഥവാ സ്വവർഗാനുരാഗികളോടുള്ള വെറുപ്പ്. സോഷ്യൽ മീഡിയയിൽ സ്വവർഗാനുരാഗികൾക്കെതിരായ പോസ്റ്റുകളും കമന്റുകളും വലിയ തോതിൽ തന്നെ കാണാൻ കഴിയും. എന്നാൽ, ഇപ്പോഴിതാ സ്വവർഗാനുരാഗികൾക്കുള്ള തന്റെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.
താൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് മോഹൻലാൽ സ്വവർഗാനുരാഗികളെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയത്. ലെസ്ബിയൻ ദമ്പതിമാരും ഷോയിലെ മത്സരാർഥികളുമായ ആദിലയേയും നൂറയേയും പിന്തുണച്ചുകൊണ്ടാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
ആദിലയോടും നൂറയോടും അവരുടെ ലൈംഗികതയോടും വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് മത്സരാർഥികളോടാണ് മോഹൻലാൽ രൂക്ഷമായി പ്രതികരിച്ചത്. ആദിലയും നൂറയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ്, അവരുടെ ലൈംഗികതയോട് യോജിപ്പില്ല, ഇത് നോർമലൈസ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്നെല്ലാമാണ് മത്സരാർഥികൾ പറഞ്ഞത്.
‘ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ’ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഹോമോസെക്ഷ്വാലിറ്റിയോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ മത്സരാർഥിയോട് ‘നിങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ അവർക്കെന്താ? നിങ്ങളുടെ ചെലവിൽ ജീവിക്കുന്നവരാണോ അവർ?’ എന്ന് രൂക്ഷമായി അദ്ദേഹം ചോദിച്ചു. ബുദ്ധിമുട്ടിക്കാതെ ഷോയിൽ നിന്ന് ഇറങ്ങിപ്പോകാൻ പോലും മോഹൻലാൽ പറയുന്നുണ്ട്.
ആദിലയും നൂറയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് എന്ന പരാമർശത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് വൈറലായത്. ‘അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റുമല്ലോ’ എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ വലിയ കൈയടിയോടെയാണ് പ്രേക്ഷകർ അത് ഏറ്റെടുത്തത്. മോഹൻലാലിന്റെ നിലപാടിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. നിരവധി പേർ അദ്ദേഹത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. എൽജിബിടിക്യു+ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ പേർ മോഹൻലാലിനെ പ്രശംസിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
നേരത്തേ മോഹൻലാൽ സ്ത്രൈണഭാവത്തോടെ അഭിനയിച്ച പരസ്യവുംവലിയരീതിയിൽ ശ്രദ്ധനേടിയിരുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തിലാണ് മോഹൻലാൽ ഇങ്ങനെ അഭിനയിച്ചത്. ‘തുടരും’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി എത്തിയ പ്രകാശ് വർമയും പരസ്യത്തിലുണ്ടായിരുന്നു.
ഈ വിഷയത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു മമ്മൂട്ടി നായകനായി 2023-ൽ പുറത്തിറങ്ങിയ കാതൽ – ദി കോർ എന്ന ചിത്രം. മമ്മൂട്ടിയെ പോലെ മെഗാതാരപദവിയിലുള്ള ഒരാൾ സ്വവർഗാനുരാഗിയായ നായക കഥാപാത്രത്തെ പോസിറ്റീവായി അവതരിപ്പിച്ചത് ചിലരുടെയെങ്കിലും കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ സഹായിച്ചിട്ടുണ്ട്.






