സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.
സംസ്ഥാനത്ത് നിലവിൽ 26 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കൂടുതൽ രോഗികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം 2013ലെ ഡോക്ടർമാരുടെ അമീബിക്കുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടിൽ അന്നത്തെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെയും സമൂഹമാധ്യമത്തിൽ കുറിച്ചു. ജേർണലുകളിലും പ്രസിദ്ധീകരണങ്ങളിലും വരുന്നത് സർക്കാർ ശ്രദ്ധിക്കാറില്ല എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പഠന റിപ്പോർട്ട് 2013 ൽ സമർപ്പിച്ചിട്ടും അന്നത്തെ സർക്കാർ ശ്രദ്ധിച്ചില്ലെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.






