തിരുവനന്തപുരം∙ ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
രാജേന്ദ്രൻ കാണിയുടെ ഭാര്യ ഒരു വർഷത്തിനു മുമ്പ് പാലോടു ടൗണിൽവച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം രാജേന്ദ്രൻ കാണിക്ക് നൽകാൻ കോടതി വിധിച്ചിരുന്നു. ഈ പണത്തിനായി സന്ദീപ് മുത്തച്ഛനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇയാളുടെ വീട്ടിലായിരുന്നു രാജേന്ദ്രൻ കാണി നേരത്തെ താമസിച്ചിരുന്നത്. പണത്തിനായി ശല്യം തുടർന്നതോടെ രാജേന്ദ്രൻ കാണി വീട്ടിൽ നിന്നിറങ്ങി ഇടിഞ്ഞാറിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടർന്നു.
ഇന്ന് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സന്ദീപ് മുത്തച്ഛനെ ആദ്യം കുത്തിയത്. ഇതോടെ രാജേന്ദ്രൻ കാണി അടുത്തുകണ്ട കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സന്ദീപ് മുത്തച്ഛനെ കടയ്ക്കു പുറത്തെത്തിച്ച് കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച സന്ദീപിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേന്ദ്രൻ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






