ആളുമാറി ഇടിച്ച കേസിൽ എഫ്ഐആര്‍ പോലും റജിസ്റ്റർ ചെയ്യാതെ പൊലീസ്, അമലിന് വേണം നീതി!

Spread the love

കൊച്ചി ∙ ‘‘21 ദിവസമായി ആയുർവേദ ചികിത്സ തുടങ്ങിയിട്ട്. ഒരു ദിവസം തിരുമ്മലും കിഴിയുമൊക്കെയായി 1500 രൂപ േവണം. ഓട്ടോയ്ക്ക് പോയി വരാൻ 400 രൂപ. പിന്നെ 3 ദിവസം കൂടുമ്പോൾ കഷായവും മറ്റു മരുന്നുകളുമൊക്കെ വാങ്ങണം. അവിടെ കിടന്നു ചികിത്സിക്കാനാണെങ്കിൽ ദിവസം 5000–6000 രൂപയാകും എന്നതുെകാണ്ടാണ് പോയി വരുന്നത്. യാത്രയിൽ കഴുത്ത് കുലുങ്ങുകയുമൊക്കെ ചെയ്യും. പൊലീസ് പിടിച്ചുകൊണ്ടു പോയതിനു ശേഷം ജോലിക്ക് പോകാൻ പറ്റിയിട്ടില്ല’’, ആശുപത്രിയിൽ പോയി മടങ്ങി വന്ന ശേഷം അമൽ ആന്റണി (35) പറഞ്ഞു.

 

മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ച മൂവാറ്റുപുഴ സ്വദേശി അമൽ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. പൊലീസ് ആകട്ടെ, അമൽ നൽകിയ പരാതിയിൽ എഫ്ഐആര്‍ പോലും റജിസ്റ്റർ ചെയ്തിട്ടില്ല. വേണമെങ്കിൽ കോടതിയിൽ പൊയ്ക്കോളൂ എന്നാണ് പൊലീസ് പറഞ്ഞതെന്നും അതുകൊണ്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് താനെന്നും അമൽ പറയുന്നു. അമലിനെ മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട റൂറൽ എസ്പിക്ക് ഇതുവരെ റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഈ ആഴ്ച തന്നെ റിപ്പോർട്ട് നൽകാനാണ് ശ്രമമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി പറയുന്നത്.

 

‘‘ആശുപത്രിയിൽ പോയി വന്നാൽ കുറച്ചു സമയത്തേക്ക് വേദനയ്ക്ക് കുറവുണ്ട്. എന്നാൽ രാത്രിയൊന്നും കിടക്കാൻ പറ്റില്ല. വല്ലാതെ വേദനയെടുക്കും. കഴുത്ത് ഒരു ഭാഗം ചരിഞ്ഞു കിടക്കാനും പറ്റുന്നില്ല. സ്വർണം പണയം വച്ചും കടം വാങ്ങിയുമൊക്കെയാണ് ഇതുവരെയുള്ള ചെലവുകൾ നടന്നത്’’, മർദനമേറ്റതിനു ശേഷമുള്ള ദിവസങ്ങളെക്കുറിച്ച് അമൽ പറയുന്നത് ഇങ്ങനെ. വീട്ടിൽ ഉച്ചയ്ക്ക് ഊണ് കഴിക്കുന്നിടത്തു നിന്ന് റോഡിലൂടെ വലിച്ചിഴച്ചാണ് അമലിനെ കൊണ്ടുപോയത്. അപ്പോൾ കാലിനേറ്റ മുറിവുകൾ കരിഞ്ഞു തുടങ്ങി.

 

എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കില്‍ അതിന്റെയും കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട് അമലിന്റെ അമ്മ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ പോയിരുന്നു. എന്നാൽ കോടതിയെ സമീപിക്കാനായിരുന്നു അമ്മയോട് പൊലീസ് പറഞ്ഞതെന്ന് അമൽ പറയുന്നു. രണ്ടു ദിവസത്തിനുള്ളിൽ എല്ലാ വിവരങ്ങളുമടക്കം കോടതിയെ സമീപിക്കുമെന്നും അമൽ പറഞ്ഞു.

 

അമൽ റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നീണ്ടുപോവുകയാണ്. അമലിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ അടക്കം മൊഴി എടുത്തെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൂടി മൊഴി എടുക്കാനുണ്ടെന്നുമാണ് റിപ്പോർട്ട് വൈകുന്നതിന് കാരണമായി പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനുമടക്കം അമൽ പരാതി നൽകിയിട്ടുണ്ട്. തന്നെ സ്റ്റേഷനിൽ കൊണ്ടുവരുന്നതടക്കമുള്ള സിസി ടിവി ദൃശ്യങ്ങളാണ് വിവരാവകാശ പ്രകാരം അമൽ ആവശ്യപ്പെട്ടത്.

 

കഴിഞ്ഞ മാസം 12നാണ് മടത്തിക്കുടിയിൽ അമൽ ആന്റണിയെ മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചത്. നഗരത്തിലെ ഒരു കടയിൽ നിന്ന് കാണാതായ ബാറ്ററി അമല്‍ മോഷ്ടിച്ചു വിറ്റു എന്നാരോപിച്ച് ആറംഗ പൊലീസ് സംഘം വീട്ടിൽ നിന്ന് യുവാവിനെ വലിച്ചിറക്കി പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള ഈ യാത്രക്കിടെ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് അമൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ അമൽ വിറ്റത് സ്വന്തം ബാറ്ററിയായിരുന്നു. മോഷണം പോയ ബാറ്ററിയുടെ ബില്ലുമായി കടയുടമ സ്റ്റേഷനിലെത്തിയപ്പോഴാണ് ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന് വ്യക്തമായതും അമ്മയ്ക്കൊപ്പം അമലിനെ പറഞ്ഞു വിടുന്നതും.

  • Related Posts

    ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ…

    ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

    Spread the love

    Spread the loveകൊച്ചി ∙ ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ‘കേരള സ്റ്റോറി’ എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *