പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് (ജോർഡ്‌ലി – 51) ആണു കുഴഞ്ഞുവീണു മരിച്ചത്.
31 മുതൽ തങ്കനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘത്തിൽ ജോർജും ഉണ്ടായിരുന്നു. സമീപവാസികളാണു തങ്കനും ജോർജും. മൃതദേഹം കണ്ടതോടെ ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തങ്കന്റെ സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ആതിര (ഗ്രാമസേവിക, തൃശൂർ), അശ്വതി (എച്ച്ഡിഎഫ്സി ബാങ്ക്, എറണാകുളം). മരുമകൻ: ശാന്തനു എസ്.ദേവൻ (വനംവകുപ്പ്, കുലശേഖരമംഗലം). ജോർജിന്റെ സംസ്കാരം ഇന്ന് 9ന് പണിക്കൻകുടി സെന്റ് മരിയ വിയാനി പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ജോമോൾ, ബിജോമോൻ. മരുമകൻ: പ്രശോഭ്.





