കൊല്ലം ∙ ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മരണത്തിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യം അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കി.
പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു വർഷം പീഡനം സഹിച്ചെന്ന് അതുല്യ വിഡിയോയിൽ പറയുന്നത് കേൾക്കാം.
‘‘നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട’’ – വിഡിയോയിൽ സതീഷ് പറയുന്നു.
യുഎഇയിൽനിന്ന് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സതീഷ് ശങ്കറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സതീഷിന്റെ ഗാർഹിക, മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ പരാതി. അതേസമയം, ഹാജരാക്കിയ ദൃശ്യങ്ങൾ പഴയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു.







