
തിരുവനന്തപുരം ∙ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ സ്വയം കുത്തിക്കയറ്റി ഇരുപത്തഞ്ചുകാരൻ. അപൂർവ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
ആശുപത്രിയിലെത്തുമ്പോൾ ഇലക്ട്രിക് വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന കാരണം അജ്ഞാതമാണ്. ഇലക്ട്രിക് വയർ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നു. യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രഫസർ ഡോ.പി. ആർ.സാജു, അസി. പ്രഫസർ ഡോ.സുനിൽ അശോക്, സീനിയർ റസിഡൻ്റുമാരായ ഡോ. ജിനേഷ്, ഡോ.അബു അനിൽ ജോൺ, ഡോ.ഹരികൃഷ്ണൻ, ഡോ. ദേവിക, ഡോ. ശിൽപ, അനസ്തീസിയ വിഭാഗം അസി. പ്രഫസർ ഡോ. അനീഷ്, സീനിയർ റസിഡന്റ് ഡോ. ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.