
തിരുവനന്തപുരം∙ വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജത്തിനെ (54) യാണ് വിഴിഞ്ഞം പൊലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. അയൽവാസിയുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് മകളുടെ ആത്മഹത്യയ്ക്കു കാരണമെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു.
സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് അറിയിച്ചു. പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു. പിതാവ് ഉടനെ എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺകുട്ടി മരിച്ചത്. ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു പെൺകുട്ടി.