
മുംബൈ∙ കഴിഞ്ഞ ദിവസം ഡൽഹി–ഗോവ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ലാൻഡിങ്ങിനു തൊട്ടുമുൻപ് ‘പാൻ പാൻ പാൻ’ എന്ന സിഗ്നൽ പൈലറ്റ് നൽകിയിരുന്നതായി റിപ്പോർട്ട്. വിമാനത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. കപ്പലോ വിമാനമോ മറ്റോ അപകടത്തിൽപ്പെടുമ്പോൾ അടിയന്തര സാഹചര്യം അറിയിക്കാൻ ഉപയോഗിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലാണ് ‘പാൻ പാൻ പാൻ’.
191 യാത്രക്കാരുമായി ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് എയർബസ് എ320 നിയോ എയർക്രാഫ്റ്റാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. രാത്രി 9.53 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഭുവനേശ്വറിന് വടക്കായി 100 നോട്ടിക്കൽ മൈൽ ദൂരത്തിൽ പറക്കുമ്പോഴാണ് ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.
എൻജിൻ ഒന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ പൈലറ്റ് ‘പാൻ പാൻ പാൻ’ പ്രഖ്യാപിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം അടിയന്തരമായി മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാന യാത്രികരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.