ന്യൂഡൽഹി∙ ഇന്ധനവിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതിലൂടെ സർക്കാർ പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമാണ് വേണ്ടെന്നുവച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികളാണ് ഇപ്പോഴത്തെ വില വർധന നടപ്പാക്കുന്നതെന്നും വിപണിക്ക് അനുസൃതമായാണ് ഈ മാറ്റമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ എക്സൈസ് തീരുവ കുറച്ചില്ലായിരുന്നെങ്കിൽ വിലയിൽ 10 രൂപയുടെ വർധനയുണ്ടാകുമായിരുന്നുവെന്ന് നിർമല പറഞ്ഞു. ‘ആ ഭാരം സർക്കാർ ഏറ്റെടുത്തു.
ക്രൂഡോയിലിന്റെ വിലവർധന നിസ്സാരമല്ല. ഇതിനെല്ലാം വിദേശനാണ്യം ചെലവഴിക്കേണ്ടതായി വരും. നമ്മളായി ഉണ്ടാക്കാത്ത ഈ വെല്ലുവിളികളെ നമുക്ക് നേരിടാൻ കഴിയുമെന്നും നിർമല പറഞ്ഞു. അസംസ്കൃത എണ്ണവില വർധിക്കുകയാണെങ്കിൽ, സ്ഥിതി തുടർച്ചയായി നിരീക്ഷിക്കേണ്ടിവരും. ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും.
ഇന്ധനത്തിനു പുറമേ രാജ്യാന്തരതലത്തിൽ വളത്തിന്റെ വിലയിലും വൻവർധനയുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. ചെലവുചുരുക്കലിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറ്റുപിടിച്ച്, ഇന്ധനം (Fuel), വളം (Fertiliser), വിദേശനാണ്യം (Forex) എന്നിവയിൽ (3 എഫുകൾ) ജനം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമല ആവശ്യപ്പെട്ടു.






