കൊച്ചി∙ ഭവന ഭേദനം നടത്തി സ്വർണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു (ആസിഡ് ബിജു 51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
പെരുമ്പാവൂർ, കുറുപ്പംപടി, പൊന്നാനി, ഷൊർണൂർ, കോതമംഗലം, കുന്നത്തുനാട്, പാലക്കാട് ചാലിശ്ശേരി, പെരിന്തൽമണ്ണ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ കേസിൽ ഉൾപ്പെട്ടയാളാണ് ബിജു. രാത്രിയിൽ ഭവന ഭേദനം നടത്തി സ്ത്രീകളുടേയും, കുട്ടികളുടേയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് രീതി. 2022 മാർച്ചിൽ പെരിന്തൽമണ്ണയിൽ സമാന കുറ്റം കൃത്യം നടത്തിയതിന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഭാഗത്ത് രാത്രി ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർച്ച നടത്തി. പിന്നാലെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് നടപടി. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശ്, പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എ. അനിൽകുമാർ, ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.എൻ. ബിനു, എൻ.ജി. ബിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ് ശിവൻ, എൻ.യു. ദയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





