കോട്ടയം ∙ നാട്ടകം–പാറേച്ചാൽ ബൈപാസ് റോഡിൽ തിരുവാതുക്കൽ ജംക്‌ഷനിൽ പൊതുമരാമത്ത് വിഭാഗം വരച്ച വെള്ള വരകൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കുമുണ്ടാക്കുന്ന സംശയങ്ങൾ ചില്ലറയല്ല. വരകളിലെ വ്യത്യാസവും എണ്ണക്കൂടുതലുമാണു സംശയത്തിനു കാരണം. നാട്ടകം–പാറേച്ചാൽ ബൈപാസ്, കോട്ടയം–കാരാപ്പുഴ–തിരുവാതുക്കൽ, കോട്ടയം–പുത്തനങ്ങാടി–തിരുവാതുക്കൽ, കുമരകം–ഇല്ലിക്കൽ റോഡുകളുടെ സംഗമകേന്ദ്രമായ ഭാഗമാണു തിരുവാതുക്കൽ ജംക്‌ഷൻ.
മറ്റുള്ള റോഡുകളിൽനിന്നു ജംക്‌ഷനിലേക്കു തടസ്സങ്ങളൊന്നുമില്ലെന്നു മനസ്സിലാക്കി മാത്രമേ പ്രവേശിക്കാവൂ. തിരക്കേറിയ ഭാഗത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനും ഈ ഭാഗത്തെ വാഹനങ്ങളുടെ വേഗം 30 കിലോമീറ്ററായി കുറയ്ക്കുന്നതിനുമാണു വരകളെന്ന് പൊതുമരാമത്ത് വിഭാഗം പറയുന്നു. വെള്ള വരകളിൽ റിഫ്ലെക്ടറുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു. നാൽക്കവലകളിൽ ഹസാർഡ്സ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണു തിരുവാതുക്കൽ ജംക്‌ഷനിൽ പദ്ധതിക്കു തുടക്കമിട്ടതെന്നും അധികൃതർ പറഞ്ഞു.
വരയുടെ പ്രത്യേകതകൾ
വെള്ള നിറത്തിലുള്ള വരകൾ കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അടയാളപ്പെടുത്തുന്നത്. റോഡിൽ സീബ്രാ ക്രോസിങ് ഉണ്ടെന്ന സൂചനയും ഇതോടൊപ്പം നൽകും. വെള്ള വരയിലേക്കു പ്രവേശിക്കുമ്പോൾ ഡ്രൈവർമാർ വേഗം കുറയ്ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം.
പാർക്കിങ് പാടില്ല
ഇത്തരം വരകളുള്ള ഭാഗത്തു വാഹനം പാർക്ക് ചെയ്യാനോ, നിർത്താനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. ക്രോസിങ്ങിനു സമീപം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കുന്നതിലൂടെ ഡ്രൈവർക്കും റോഡ് കുറുകെ കടക്കുന്നവർക്കും പരസ്പരം വ്യക്തമായി കാണാൻ സാധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു.





