
ബെംഗളൂരു: മുൻകാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മർദനം. ബംഗളൂരു സ്വദേശിയായ കുശാൽ ആണ് മർദനത്തിന് ഇരയായത്. പത്തോളം ആളുകൾ ഉൾപ്പെട്ട സംഘമാണ് കുശാലിനെ മർദിച്ചത്. കന്നഡ നടൻ ദർശൻ ഉൾപ്പെട്ട വധക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘം കുശാലിനെ തട്ടിക്കൊണ്ട് പോവുകയും മർദിക്കുകയുമായിരുന്നു.
അക്രമികളിൽ ഒരാൾ കുശാലിനെ അടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. കുശാലിനെ മർദിക്കുന്ന സംഘം ഇയാളുടെ വസ്ത്രങ്ങൾ അഴിക്കുന്നതും സ്വകാര്യഭാഗങ്ങളിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇതിനിടയിൽ ആണ് രേണുകസ്വാമി വധക്കേസിനെ കുറിച്ച് അക്രമികൾ പരാമർശിക്കുന്നത്. ഇത് ആ കേസ് പോലെ അവസാനിക്കും എന്നാണ് അക്രമികൾ പറയുന്നത്
രണ്ട് വർഷത്തോളമായി കുശാൽ ഒരു കോളേജ് വിദ്യാർഥിനിയുമായി പ്രണയത്തിലയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഇവർ തമ്മിൽ പിരിഞ്ഞത്. എന്നാൽ അടുത്തിടെ പെൺകുട്ടി മറ്റൊരാളുമായി ബന്ധത്തിലായി. തുടർന്ന് കുശാൽ പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഈ സംഭവം പെൺകുട്ടി കാമുകനോട് പറയുകയും സുഹൃത്തുക്കളോടൊപ്പം ചേർന്ന് കുശാലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി പ്രകാരം പ്രശ്നം പരിഹരിക്കാൻ എന്ന വ്യജേന വിളിച്ച് വരുത്തിയ കുശാലിനെ അവിടെ നിന്ന് കാറിൽ തട്ടിക്കൊണ്ട് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം കുശാലിനെ മർദിക്കുകയായിരുന്നു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ സുമനഹള്ളിക്കടുത്തുള്ള അഴുക്കുചാലിൽ ആണ് ദേഹത്ത് നിരവധി മുറിവുകളോടെ രേണുകസ്വാമിയുടെ ശവശരീരം കണ്ടെത്തിയത്. 2024ൽ ഇയാളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം കൊല്ലപ്പെടുത്തുകയായിരുന്നു.
ചിത്രദുർഗയിൽ താമസിച്ചിരുന്ന രേണുകസ്വാമി(33) പവിത്ര ഗൗഡ എന്ന കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാല് പേർ കീഴടങ്ങിയങ്കിലും മൊഴികളിലെ വൈരുധ്യം നടൻ ദർശൻ ഉൾപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിക്കുകയായിരുന്നു. കേസിൽ നടൻ ദർശനെ 2024 ജൂൺ 11 ന് പോലീസ് അറസ്റ്റ് ചെയ്തു.