
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.
റായ്ഗഡ് പൊലീസ്, ബോംബ് സ്ക്വാഡ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ സംഭവസ്ഥലത്തേക്ക് എത്തി. റായ്ഗഡ് പൊലീസ് സൂപ്രണ്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല. മുൻകരുതൽ നടപടിയായി വലിയ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. ജില്ലയിലെ സുരക്ഷ വർധിപ്പിച്ചു.