തൃശൂർ ∙ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. അനോഷ് കണ്ണു തുറന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ സഹോദരൻ അൽജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സിൽജോ – ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും.
വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ, കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് ഇന്നലെ പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്. വനത്തോടു ചേർന്ന പ്രദേശത്തുള്ള ഒറ്റനില ടെറസ് വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്കു വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. രാത്രി പുറത്തുനിന്നു കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്നു കരുതി മാതാപിതാക്കൾ ജീരകവെള്ളം തിളപ്പിച്ചുകൊടുത്തു. അസ്വസ്ഥത അൽപം കുറഞ്ഞപ്പോൾ അമ്മ ജോൺസി ഇരുവരെയും കട്ടിലിൽ ഉറക്കാൻ കിടത്തി. എന്നാൽ, അഞ്ചുമണിയോടെ വായിൽനിന്ന് നുരയും പതയും വന്ന് കുട്ടികൾ കൂടുതൽ അവശരാകുകയായിരുന്നു. ഇതോടെ ഷിൽജോ ഇരുവരെയും ബൈക്കിലിരുത്തി ഒരുകിലോമീറ്റർ അകലെയുള്ള കോടാലി ജംക്‌ഷനിലെത്തിച്ച് അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ലക്ഷണങ്ങൾ കണ്ട ഡോക്ടറാണു പാമ്പുകടിയേറ്റതായിരിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. തുടർന്നു നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തുന്നതിനിടെ കിടപ്പുമുറിയിൽനിന്ന് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തി. വിവരം ആശുപത്രിയിൽ അറിയിച്ചതോടെ അനോഷിന് ആന്റിവെനം നൽകി. അൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും കടിയേറ്റതിന്റെ അടയാളമുണ്ട്. അൽജോ കടമ്പോട് എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അനോഷ് നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ സഹോദരിയാണ്.





