വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിൽ; കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും, സർചാർജും കൂടും

Spread the love

തിരുവനന്തപുരം∙ കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണു മറികടന്നിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കുകള്‍ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. ഇതു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സി, ഫാന്‍ ഉപയോഗം വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവു മൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനംപ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം.

പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങേണ്ടിവന്നു. ഇതോടെ ഏറ്റവും കുറഞ്ഞത് യൂണിറ്റിനു പത്തുപൈസയെങ്കിലും സര്‍ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടിവരും. നിലവില്‍ ആവശ്യത്തിനു വൈദ്യുതി ലഭ്യമാണെങ്കിലും ആവശ്യകത ഈ തോതില്‍ ഉയര്‍ന്നാല്‍ പുറത്തു നിന്നു കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഉത്തരേന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷമായതിനാല്‍ അവിടെയും വൈദ്യുതി ആവശ്യകത ഉയര്‍ന്നാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. കൂടുതല്‍ വൈദ്യുതിക്കായി നാഫ്ത പോലുള്ള ഉയര്‍ന്ന വിലയുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നാല്‍ വില വലിയ തോതില്‍ വര്‍ധിക്കും. ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധിക വൈദ്യുതി കെഎസ്ഇബിക്ക് വാങ്ങേണ്ടി വന്നാല്‍ അതിന്റെ നിരക്ക് ഇന്ധന സര്‍ചാര്‍ജ് ആയി അടുത്ത മാസങ്ങളില്‍ ബില്ലില്‍ പ്രതിഫലിക്കും.

 

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് കെഎസ്ഇബിയുടെ ഡാമുകളിലുള്ളത്. ഏപ്രില്‍ 13ലെ കണക്കനുസരിച്ച് സംഭരണശേഷിയുടെ 37 ശതമാനം മാത്രമാണുള്ളത്. വേനല്‍ മഴ കുറയുക കൂടി ചെയ്തതോടെ പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ട നിലയിലാണ്. ഏപ്രില്‍ 13ന് ഉപയോഗിച്ച 112.16 ദശലക്ഷം യൂണിറ്റില്‍ 86.01 ദശലക്ഷം യൂണിറ്റും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങിയതാണ്. ആദ്യന്തര ഉല്‍പാദനം 26.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 23.9 ദശലക്ഷം യൂണിറ്റും ജലവൈദ്യുതപദ്ധതികളില്‍നിന്നായിരുന്നു.

 

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇന്നലെ കെഎസ്ഇബി സിഎംഡിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ചര്‍ച്ച നടത്തിയിരുന്നു. രാത്രി സമയത്തെ വൈദ്യുതി ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വരുമെന്നാണു റിപ്പോര്‍ട്ട്. ഏപ്രില്‍ 17ന് സംസ്ഥാനത്തെ പീക്ക് ആവശ്യം 6013 മെഗാവാട്ട് എന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇത് 6300 മെഗാവാട്ട് ആയാല്‍ പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാകും. അതില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാനാവില്ല. ഇതോടെ നിയന്ത്രണം വേണ്ടിവരും.10-15 മിനിറ്റ് വരെ ഫീഡര്‍ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണത്തിനാണു സാധ്യത.

 

ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തു പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. ഇതില്‍  കൂടുതലും വടക്കന്‍ കേരളത്തിലാണ്. ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90 ശതമാനം വരെ സോളര്‍ പ്ലാന്റുള്ള സ്ഥലങ്ങളിലാണ് ട്രാന്‍സ്‌ഫോമറുകള്‍ കൂടുതല്‍ തകരാറിലായതെന്നും കെഎസ്ഇബി വിലയിരുത്തുന്നു. വലിയ തോതിലുള്ള ലോഡ് വ്യതിയാനം കാരണമാണിതെന്നും നിലവിലെ ട്രാന്‍സ്‌ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

∙വൈദ്യുതി നിരക്ക് കുറയ്ക്കാം

രാത്രി വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത് ടൈം ഓഫ് ഡേ (ടിഒഡി) താരിഫിലുള്ള (പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരും പ്രതിമാസ ബില്ലിങ് ഉള്ളവരുമായ) ഉപയോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിക്കാനിടയാക്കും. സാധാരണ വൈദ്യുതി നിരക്കിന്റെ 25% അധികനിരക്ക് വൈകിട്ട് 6നും രാത്രി 10നും ഇടയിലെ വൈദ്യുതി ഉപയോഗത്തിനു നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ രാത്രി അത്യാവശ്യമല്ലെങ്കില്‍ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം രാവിലെ 6നും വൈകിട്ട് 6നും ഇടയിലാക്കിയാല്‍ മതി. ഈ സമയത്ത് വൈദ്യുതിക്ക് സാധാരണ നിരക്കിനെക്കാള്‍ 10 ശതമാനം കുറവാണ്. ഇത് വൈദ്യുതി നിരക്ക് കുറയാന്‍ സഹായിക്കും.

  • Related Posts

    മന്തി ഹോട്ടലിന്റെ വിഷു ആശംസ; വിദ്വേഷ പ്രചാരണം പാടില്ലെന്ന് പൊലീസ്, സമൂഹ്യ മാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം

    Spread the love

    Spread the loveതിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് നല്‍കിയ ഹോട്ടലിന്റെ പരസ്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം പാടില്ലെന്ന് കേരള പൊലീസ്. പരസ്യചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം…

    വാൽപാറ അപകടം: പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങളുമായി ആംബുലൻസുകള്‍ മലപ്പുറത്തേക്ക്

    Spread the love

    Spread the loveപൊള്ളാച്ചി / മലപ്പുറം∙ കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്. മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *