കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് അന്വേഷണ വിധേയമായി നടപടി എടുത്തത്. റിസ്വാന് കാരണം കാണിക്കൽ നോട്ടിസും നൽകി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആണ് കാലിക്കറ്റ് സർവകലാശാല വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ നടപടി എടുത്തത്.
ജീവനക്കാരനിൽ നിന്ന് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായതായി കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ വിസിക്ക് നിവേദനം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ കോൺഗ്രസ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചു എന്ന തരത്തിലുള്ള വിഡിയോ ഉണ്ടാക്കി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് വിസിയുടെ നടപടി. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റിക്കെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.






