കൊല്ലം∙ കരുനാഗപ്പള്ളിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുണ്ട അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. അവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
അതുലിന് ഹൽവ ഏറെ ഇഷ്ടമാണ്. എപ്പോഴും ഹല്‍വ കഴിക്കാറുമുണ്ട്. അങ്ങനെയാണ് അലുവ അതുൽ എന്ന പേര് ലഭിച്ചതെന്നാണ് വിവരം. വളരെ ക്രൂരമായാണ് അതുൽ ആളുകളോട് പെരുമാറിയിരുന്നത്. എതിർ സംഘത്തിലെ ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റികകൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും. എഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇത്. സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായപ്പോൾ, ഓച്ചിറ സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് അതുൽ പൊലീസിനോട് പറഞ്ഞത്. സന്തോഷിന്റെ സുഹൃത്തായിരുന്ന ഓച്ചിറ സ്വദേശി അയാളുമായി പിണങ്ങിയതോടെയാണത്രേ ക്വട്ടേഷൻ നൽകിയത്.
കഴിഞ്ഞ വർഷം മാർച്ച് 27 നു പുലർച്ചെയാണ് അതുലും സംഘവും പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ്കുമാറിനെ (ജിം സന്തോഷ് 45) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു.
അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അതിനു മുൻപ് സന്തോഷ് രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടിരുന്നു.








