ആലപ്പുഴ/ കോട്ടയം∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു ജയിലിനു പുറത്തു സ്വീകരണം. ചേർത്തലയിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവിനെയാണു ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നു കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണു സ്വീകരണം നൽകിയത്.
ജനുവരി 30നാണു കെ.ജി.ബിജുവിനെ ഏജന്റ് വഴി കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് പിടികൂടിയത്. അന്നു ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപണം ഉയർന്നിരുന്നു. വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്. 37 വർഷം സർവീസിലുണ്ടായിട്ടും മുൻപ് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്നാണു സ്വീകരിക്കാനെത്തിയവർ പറഞ്ഞത്.







