മാനന്തവാടി: മദ്യലഹരിയിൽ നേപ്പാൾ സ്വദേശി സുഖനിദ്രയ്ക്ക് തെരഞ്ഞെടുത്തത് കോഴിക്കൂട്. രണ്ട് കോഴികളെ കൊന്ന് തലയിണയാക്കിയായിരുന്നു ഇതര സംസ്ഥാനക്കാരൻ കല്യാണ് ബോറയുടെ ഉറക്കം.
എടവക പുതിയിടംകുന്ന് മുക്കത്ത് ജേക്കബിന്റെ കോഴിക്കൂടാണ് ബോറ കഴിഞ്ഞ രാത്രി ഉറക്കത്തിന് തെരഞ്ഞെടുത്തത്. പതിവില്ലാത്ത രീതിയിൽ വളർത്തുമൃഗങ്ങൾ ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ ആൾ ഉറങ്ങുന്നത് കണ്ടത്. അയൽവാസികളെ വിളിച്ചുവരുത്തിയ വീട്ടുകാർ ഒച്ചയിട്ടിട്ടും ബോറ തലപൊക്കിയില്ല.
പോലീസ് എത്തിയാണ് ബോറയെ കോഴിക്കൂടിന് പുറത്തിറക്കിയത്. താമസസ്ഥലത്തേക്കുള്ള വഴി തിരിച്ചറിയാതെ വന്നപ്പോൾ അന്തിയുറങ്ങാൻ കോഴിക്കൂട്ടിൽ കയറിയെന്നാണ് ബോറയുടെ മൊഴി. ഇത് അപ്പാടെ വിഴുങ്ങാൻ വീട്ടുകാരും നാട്ടുകാരും തയാറായിട്ടില്ല. പ്രദേശവാസികളുടെ സഹായത്തോടെ ബോറയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയങ്കിലും കേസെടുത്തിട്ടില്ല. അതിഥി തൊഴിലാളികളെ നിയന്ത്രിക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു






