തിരുവനന്തപുരം ∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയ്ക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും. കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം പറവൂർ മൂത്തകുന്ന് കണ്ടാംതറ വീട്ടിൽ ബാലപ്പൻ മകൻ ബിനീഷിനെ (45) ആണ് തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി.ഷിബു വിവിധ വകുപ്പുകളിലായി രണ്ടു വട്ടം മരണം വരെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2019നായിരുന്നു കേസിനാസ്‌പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസ്സുകാരിയെ മാതാവ് പൂജാരിയുടെ അടുക്കൽ എത്തിക്കുകയായിരുന്നു. കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനെ പൂജാരി ധരിപ്പിച്ചു. ശേഷം കുട്ടിയെ ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി. കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവയും നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയുമായിരുന്നു.
തുടർന്നും പരീക്ഷ പേടി മാറാത്തതിനാൽ മാതാവ് അടുത്തുള്ള ഒരു മെന്റൽ എയ്‌ഡ് ക്യാംപിൽ കൊണ്ടുപോവുകയും അവിടത്തെ ഡോക്ടറോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയും ആയിരുന്നു. ഡോക്‌ടർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് തിരുവല്ലം പൊലീസ് കേസെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് കുട്ടിയെ ഹാജരാക്കുകയും ചെയ്തു. തൈയ്ക്കാട് ആശുപത്രിയിലെ ഡോ. ആർ.ബിന്ദു ജനനേന്ദ്രിയത്തിനുള്ളിലെ മുറിപ്പാട് രേഖാചിത്രം സഹിതം റിപ്പോർട്ട് ചെയ്തു. തുടർന്ന് പൂജാരിയുടെ പൂജാമുറി റെയ്‌ഡ് ചെയ്യുകയും വ്യത്യസ്‌ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയുമുണ്ടായി.
വിസ്‌താരമധ്യേ പെൺകുട്ടി അൻപത്തിയൊന്നു തടിപ്പാവകളിൽനിന്നും തന്നെ ഉപദ്രവിക്കാൻ പ്രതി ഉപേയാഗിച്ച തടിപ്പാവ പ്രത്യേകം തിരിച്ചറിഞ്ഞു. തടിപ്പാവയുടെ രൂപവും ഡോക്‌ടറുടെ രേഖാചിത്രവും ഒരുപോലെ വന്നു എന്ന ഞെട്ടിക്കുന്ന തെളിവുകൂടി ഈ കേസിൽ ഉണ്ടായിരുന്നു.







