മുംബൈ ∙ പാൽഘറിൽ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. റോഡ് ഗതാഗതയോഗ്യമല്ലെന്നു പറഞ്ഞാണു മൃതദേഹം വഴിയിലിറക്കിയത്. അതോടെ, ബന്ധുക്കൾക്കു മൃതദേഹം തുണിയിൽ കെട്ടി ചുമന്ന് 2 കിലോമീറ്ററോളം കാൽനടയായി പോകേണ്ടിവന്നു.
പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ, പ്രധാന റോഡിൽ നിന്ന് ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റാൻ ഡ്രൈവർ തയാറായില്ല. റോഡ് ടാർ ചെയ്തതല്ലെന്നു പറഞ്ഞാണു ഡ്രൈവർ ആംബുലൻസ് ആ വഴിയെടുക്കാൻ വിസമ്മതിച്ചത്. എന്നാൽ, ആ വഴിയിലൂടെ ജീപ്പും പിക്കപ്പും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതാണെന്നും ഡ്രൈവറെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഗ്രാമവാസികൾ പറഞ്ഞു.
സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച വ്യക്തി താമസിച്ചിരുന്ന ഗ്രാമത്തിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണെന്ന് പാൽഘർ ജില്ലാ പരിഷത്ത് പ്രസ്താവനയിൽ അറിയിച്ചു. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനം പോകില്ലെന്ന ആംബുലൻസ് ഡ്രൈവറുടെ വാദം അധികൃതർ തള്ളി. ശ്വാസതടസവും ആന്തരിക രക്തസ്രാവവും കാരണം ഫെബ്രുവരി 3ന് വേദാന്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശൈലേഷ് മഗൻ വഗദദ അന്ന് വൈകിട്ടോടെയാണ് മരിച്ചത്.






