തിരുവനന്തപുരം ∙ സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകള്‍ക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ഉത്തരവിട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വെള്ളക്കരത്തിന്റെ വര്‍ധനവില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങള്‍, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവര്‍ താമസിക്കുന്ന കുടുംബങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നല്‍കുന്നതുമായ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാകും ഉത്തരവ് പ്രകാരം ഇളവ് അനുവദിക്കുന്നത്.
നിര്‍ധനരായവര്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ജലം എത്തിക്കുന്നതില്‍ അതോറിറ്റിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ മറികടന്നുകൊണ്ട് ഈ ഇളവുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.






