പാലക്കാട്∙ കഞ്ചിക്കോട് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിഞ്ഞിരിവ്. യുവാവിന്റേതു കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംങ്ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബു (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം.
ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയ അമ്മയാണു ബാബുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മറ്റു ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പൊലീസെത്തി ഇൻക്വിസ്റ്റ് നടത്തിയതിനുശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. ഇന്നു രാവിലെ പോസ്റ്റ്മോർട്ടം പൂർത്തിയാപ്പോഴാണു മരണകാരണം നെഞ്ചിലേറ്റ മർദ്ദനമാണെന്നു സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെ ബാബുവും സഹോദരൻ സതീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് വാക്കുതർക്കമുണ്ടായി വഴക്കുണ്ടാകുകയായിരുന്നു. ഇതിനിടെ, ബാബുവിനു അടിയേറ്റിരുന്നെന്നും പൊലീസ് കണ്ടെത്തി. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.






