സ്വർണ വില വീണ്ടും വമ്പൻ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തി. രാജ്യാന്തരവില ഇടിവിന്റെ ഷോക്കിൽ നിന്ന് ഉണർവിന്റെ ട്രാക്കിലേക്ക് കയറിയതോടെ കേരളത്തിലും വില കുതിച്ചുകയറുകയായിരുന്നു. ഇന്നു രാവിലെ പവൻവില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.
കഴിഞ്ഞയാഴ്ച ഔൺസിന് 4400 ഡോളർ നിലവാരത്തിലേക്ക് നിലംപൊത്തിയ രാജ്യാന്തര സ്വർണവില, വീണ്ടും 5000 ഡോളർ എന്ന നാഴികക്കല്ല് വീണ്ടെടുത്തതാണ് കേരളത്തിലും വില കൂടാനുള്ള വഴിയൊരുക്കിയത്. ഔൺസിന് 5,073.44 ഡോളറിലേക്കാണ് വില ഉയർന്നത്.
എന്തുകൊണ്ടാണ് സ്വർണവില വീണ്ടും കൂടുന്നത്?
കാരണങ്ങൾ:
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിലവിലെ ചെയർമാൻ ജെറോം പവൽ മേയിൽ വിരമിക്കും. പവലും പ്രസിഡന്റ് ട്രംപും തമ്മിൽ ഭിന്നത അതിരൂക്ഷമാണ്. പവൽ അടിസ്ഥാന പലിശനിരക്ക് ആവശ്യത്തിനൊത്ത് കുറയ്ക്കാത്തതിലാണ് ട്രംപിന് ദേഷ്യം.
∙ പവലിന്റെ പകരക്കാരനായി കഴിഞ്ഞയാഴ്ച ട്രംപ് തന്റെ വിശ്വസ്തനായ കെവിൻ വാർഷിനെ നാമനിർദേശം ചെയ്തിരുന്നു.
∙ കെവിൻ പണ്ട് പവലിനേക്കാളും കടുംപിടിത്തവുമായി പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താൻ വാദിച്ചിരുന്നയാളാണ്. ഫെഡിന്റെ തലപ്പത്ത് വീണ്ടും കെവിൻ വരുന്നെന്ന് കേട്ടപാടെ, സ്വർണവില കഴിഞ്ഞയാഴ്ച വൻതോതിൽ ഇടിയുകയായിരുന്നു.
കെവിൻ വന്നാൽ എന്താ?
1. പലിശനിരക്ക് കുറയുന്നതാണ് സ്വർണത്തിന് കുതിക്കാനുള്ള ആവേശമാവുക. കാരണം, പലിശനിരക്ക് കുറയുമ്പോൾ അമേരിക്കയിലെ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമാകും. യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായവും കുറയും. ഇവയിലേക്കുള്ള നിക്ഷേപങ്ങൾ ഇടിയുന്നഡ് ഡോളറിനെ ദുർബലമാക്കും.
2. നിക്ഷേപകർ കൂടുതൽ നേട്ടം ആഗ്രഹിച്ച് ഗോൾഡ് ഇടിഫ്, സിൽവർ ഇടിഎഫ് എന്നിവയിലേക്ക് നിക്ഷേപം മാറ്റും. ഇത് സ്വർണം, വെള്ളി വിലകൾ കൂടാനിടയാക്കും.
3. രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ തളരുമ്പോൾ വലിയതോതിൽ സ്വർണം വാങ്ങാൻ കഴിയും. ഇത് ഡിമാൻഡ് കൂടാനിടയാക്കും. ഫലത്തിൽ, വിലയും കൂടും.
∙ കെവിൻ വന്നാൽ പലിശ കുറയ്ക്കാനിടയില്ല എന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. അതാണ് കഴിഞ്ഞയാഴ്ച സ്വർണവിലയെ വീഴ്ത്തിയതും.
∙ എന്നാൽ, കെവിൻ തന്റെ പഴയ നിലപാട് മാറ്റിയെന്നും ഇപ്പോൾ ട്രംപിന്റെ നിലപാടാണ് പിന്തുടരുന്നതെന്നും നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കിൽ കെവിൻ വന്നാൽ പലിശയിൽ വലിയ കുറവുകൾ പ്രതീക്ഷിക്കാം. ഈ വിലയിരുത്തലാണ് ഇപ്പോൾ സ്വർണത്തിന് ഊർജമാകുന്നത്.
∙ വരുംദിവസങ്ങളിലും സ്വർണവില കൂടിയേക്കാം.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലനിർണയപ്രകാരം 18 കാരറ്റിന് ഗ്രാമിന് ഇന്ന് 500 രൂപ കുതിച്ച് 12,160 രൂപയായി. 40 രൂപ ഉയർന്ന് 320 രൂപയാണ് വെള്ളിവില.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 495 രൂപ ഉയർന്ന് 12,090 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 320 രൂപ.






