കൽപ്പറ്റ: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും നിരന്തരം മർദ്ദിക്കുന്നയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
വെള്ളാരംകുന്ന് സ്വദേശിനി മാധവിയെയും കൊച്ചുമക്കളെയും മർദ്ദിക്കുന്ന പ്രദേശവാസിയായ സുരേഷിനെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. സ്ഥലത്തർക്കത്തിന്റെ പേരിൽ മാധവിയുടെ വീട്ടിലെത്തി സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഇതിനെതിരെ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ടെങ്കിലും, കുട്ടികളെ മർദ്ദിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. സുരേഷുമായുള്ള തർക്കത്തെ തുടർന്ന് 2022-ൽ മാധവിയുടെ മകൻ രവിചന്ദ്രൻ ആത്മഹത്യ ചെയ്തിരുന്നു. രവിചന്ദ്രന്റെ ഭാര്യ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.







