കൊച്ചി ∙ പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി എത്തിയ ഭാര്യയ്ക്ക് പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനം. 2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് പൊലീസ് കൈമാറിയത്.
കഴിഞ്ഞ വർഷം ജൂൺ 20നാണ് സംഭവമുണ്ടായത്. മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു യുവാവിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദിച്ചത്. യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലും അക്രമം നടത്തിയത്. യുവതിയെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്നു കൂടുതൽ അക്രമത്തിനു മുതിർന്ന എസ്എച്ച്ഒയെ മറ്റ് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തുകയായിരുന്നു.
മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾക്കായി ഒരു വർഷത്തോളം യുവതിക്ക് പോരാടേണ്ടി വന്നു. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. തുടർന്നു കോടതിയെ സമീപിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പൊലീസ് ക്രൂരത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.






