വിനായകൻ ലഹരി ഉപയോഗത്തെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ജീവിതത്തെ ഒരു യുദ്ധമായി താരതമ്യം ചെയ്ത വിനായകൻ താനൊരു ‘മുൻനിര പോരാളി’ ആയതുകൊണ്ട് ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് തുറന്നടിച്ചു. കടുത്ത ഏകാന്തതയും നിരാശയും കാരണം താൻ മദ്യപാനം ശീലമാക്കിയെന്നും, പൊതുസമൂഹത്തോടുള്ള ബഹുമാനം കൊണ്ടാണ് പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതെന്നും ഉൾപ്പെടെയുള്ള വിനായകന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരിക്കുകയാണ്. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിനിടെയാണ് വിനായകൻ ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.
‘‘നിങ്ങൾ പറയുന്നതുപോലെ ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ഒരു പെൺകുട്ടിയുമായി ജീവിക്കണമെന്നും ഒരു ഡിന്നറിനു പോകണമെന്നും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്, സിനിമാ തിയറ്ററിൽ പോയി സിനിമ കാണണമെന്നും ആഗ്രഹമുണ്ട്, ഇതൊന്നും നടക്കാത്തത് എന്റെ കുഴപ്പം തന്നെയാണ്. ഞാൻ ആരോടും സോറി പറയേണ്ട കാര്യമില്ല, പക്ഷേ ഇതൊന്നും എന്നെക്കൊണ്ട് പറ്റുന്നില്ല. സമൂഹത്തോട് ബഹുമാനം ഉള്ളതുകൊണ്ടാണ് ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നത്. ഞാൻ പുറത്തിറങ്ങിയാൽ പത്തുപേര് എന്നെ തോണ്ടും ഞാൻ പ്രശ്നം ഉണ്ടാക്കും. ഞാൻ ഭയങ്കരമായി മദ്യപിക്കും.
വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയാണല്ലോ. ആരുമില്ല വീട്ടിൽ ഞാൻ ഒറ്റക്കാണ്. തലയിലെ ഡാർക്ക് കളയാൻ ബെസ്റ്റ് കള്ളാണ്. കള്ളു കുടിക്കുമ്പോൾ ഞാൻ ഹാപ്പി ആയി ഇരിക്കും. എനിക്കും സന്തോഷിക്കണ്ടേ. കുറെ കള്ളുകുടിക്കും കിടന്നുറങ്ങും. എനിക്ക് ഉറങ്ങാൻ ഇഷ്ടമാണ്. മരിക്കാനും ഇഷ്ടമാണ്, പക്ഷേ ഇപ്പൊ മരിക്കാൻ താല്പര്യമില്ല, അതുകൊണ്ട് കള്ളുകുടിച്ച് കിടന്നുറങ്ങും. എല്ലാം ഉണ്ടായിട്ടും പുറത്തിറങ്ങാൻ പറ്റിയില്ലെങ്കിൽ എന്ത് ജീവിതമാണ്. അതിനേക്കാൾ നല്ലത് ഒരാളെ കൊന്നിട്ട് ജയിലിൽ പോയി കിടന്നുകൂടെ. എന്നെ മനസ്സിലാക്കുന്ന ആളുകളും ഈ സമൂഹത്തിൽ ഉണ്ട്. ഇന്നലെ എന്റെ പടത്തിന്റെ പോസ്റ്റർ വന്നപ്പോ ഒറ്റ ആള് പോലും മോശം കമന്റ് ഇട്ടിട്ടില്ല. കമോൺ ചേട്ടാ എന്നാണ് കമന്റുകൾ, അത് കണ്ട് ഞാൻ ഇമോഷനലായിപ്പോയി. എന്നെ രണ്ടു ചീത്ത പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല, പക്ഷേ സ്നേഹത്തോടെ വിളിക്കുമ്പോൾ ഞാൻ വീക്ക് ആയിപ്പോകും.
ഞാൻ എന്ത് തെറ്റ് ചെയ്താലും എന്റെ ഇൻഡസ്ട്രി എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്. എന്റെ ഇൻഡസ്ട്രി ആണ് എനിക്ക് ഏറ്റവും സ്വാതന്ത്ര്യം തരുന്നത്. എന്റെ ജീവിതത്തിൽ എന്നെ കൺട്രോൾ ചെയ്യാൻ ആർക്കും പറ്റിയിട്ടില്ല. സർക്കാർ വരെ എന്നെ തുറന്നു വിട്ടിരിക്കുകയാണ്. ശരിക്കും എന്നെ കൺട്രോൾ ചെയ്യാൻ ഒരാള് വേണം. അതുകൊണ്ടാണ് ഗോവയിൽ പോകുന്നത്. ഗോവയിൽ പോകുമ്പോൾ അവിടെ ഉള്ളവർ എന്നെ കൺട്രോൾ ചെയ്യും. അവിടെ കൺട്രോൾ ഇല്ലെങ്കിൽ നല്ല ഇടി കിട്ടും എന്ന് എനിക്കറിയാം. ഇവിടെ എന്നെ പൊലീസുപോലും കൺട്രോൾ ചെയ്യുന്നില്ല. ഞാൻ ചെയ്യുന്നത് പലതും തെറ്റാണെന്നു എനിക്കറിയാം. സിനിമ എന്റെ കുടുംബമാണ്, ആ കുടുംബത്തിന് എന്നോട് സ്നേഹം മാത്രമാണ്.
നാക്കിൽ പിഴ ഉണ്ടായിരിക്കാം, പക്ഷേ എന്നിൽ എവിടെയോ ഒരു സത്യമുണ്ട്. പറയുന്നത് തെറ്റിയാലും ചിന്തകൾ ശരിയാണ്. ചില വാക്കുകൾ അങ്ങനെ പറഞ്ഞാലേ ശരിയാകൂ. ചില കാര്യങ്ങൾ എഴുതുമ്പോൾ ഞാൻ വക്കീലിനെ വിളിക്കും, സാറേ ഇങ്ങനെ എഴുതാമോ എന്ന് ചോദിക്കും. പുള്ളി ചോദിക്കും ജയിലിൽ പോകാൻ റെഡി ആണോ? പിന്നീട് നൂറു ശതമാനം എന്ന് പറയും, അപ്പൊ പുള്ളി പറയും എന്നാൽ എഴുതിക്കോ. പറയാനുള്ളത് ചിലയിടത്ത് എത്തിക്കണം. മനുഷ്യരെ പൊട്ടനാക്കി ജീവിക്കുന്നവരെക്കുറിച്ച് എഴുതണം. ഞാൻ ഒരു സിനിമാനടൻ ആണെന്ന് പറഞ്ഞ് ബെൻസ് കാറ് എടുത്ത് വീട്ടിൽ ചെന്നിരുന്നാൽ പോരാ സമൂഹത്തിനു വേണ്ടി സംസാരിക്കണം. സംസ്‌കൃതത്തിൽ ഉള്ളത് പച്ച മലയാളത്തിൽ പറഞ്ഞാൽ അത് അസഭ്യമായി തോന്നിയാൽ അത് വിനായകൻ ഇനിയും തുടരും. അല്ലെങ്കിൽ നിങ്ങൾ എന്നെ വെടിവച്ച് കൊല്ല്. ഇംഗ്ലിഷിൽ അമ്മക്ക് വിളിച്ചാൽ കുഴപ്പമില്ല. മലയാളത്തിൽ അമ്മക്ക് വിളിച്ചാൽ പ്രശ്നമായി, അതെന്താ അങ്ങനെ. എന്റെ ജീവിതം ഹോമിക്കാൻ ഞാൻ തയാറാണ്. ഞാൻ ഇനിയും ഈ രാജ്യത്തിന് വേണ്ടിയും സമൂഹത്തിനു വേണ്ടിയും സംസാരിക്കും.’’ വിനായകൻ പറയുന്നു.







