
രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ ഒന്നോടെ കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു. തണ്ണിത്തോട് പൊലീസ് എഎസ്ഐ ശിവപ്രസാദും സിപിഒ ശരത്ചന്ദ്രനുമാണ് വാഹനത്തിലുണ്ടായിരുന്നത്.